"എന്റെ ജന്മമാണ് എന്റെ മാരകമായ അപകടം".2016 ജനവരി 17 ന് ഈ വാക്കുകൾ കുറിച്ചുകൊണ്ടാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ബാല്യത്തിലെ ഏകാന്തതയിൽ നിന്ന് എനിക്ക് മോചനമില്ല. ആരും നല്ലത് പറഞ്ഞിട്ടില്ലാത്ത എന്റെ ഭൂതകാലത്തെ ആ കുട്ടി. ഈ നിമിഷത്തിൽ ഞാൻ വേദനിക്കുന്നില്ല. എനിക്ക് സങ്കടമില്ല. ഞാൻ ശൂന്യമായിരിക്കുന്നു. ഹൈദരാബാദ് സർവ്വകലാശാലയിൽ രോഹിത് വെമുലയുടെ പ്രതിമയ്ക്കു മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ രോഹിതിന്റെ വാക്കുകളുടെ തിരയടിച്ചെത്തി. വിവേചനങ്ങൾക്കെതിരെ രോഹിതും കൂട്ടുകാരും സമരം നടത്തിയിരുന്ന ചെറിയ കൂടാരത്തിന് കവചമായിരുന്ന പോസ്റ്ററുകൾ ദ്രവിച്ചിരിക്കുന്നു. ശൂന്യതയുടെ സവിശേഷ നിമിഷത്തിലാണ് മനുഷ്യർ ആത്മഹത്യ ചെയ്യുന്നതെന്ന് കാമു എഴുതിയത് വെറുതെയല്ല. രോഹിതിനെ വിഴുങ്ങിയ ആ ശൂന്യത ഇപ്പോഴും ഹൈദരാബാദ് സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥികൾ നേരിടുന്നുണ്ടോ? രോഹിത് സജീവമായിരുന്ന അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ ( എ എസ് എ ) പ്രസിഡന്റ് സാംസനോട് ഈ ചോദ്യം ചോദിച്ചു. ഹൈദരാബാദ് സർവ്വകലാശാലയിൽ മാനേജ്മെന്റ്വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയാണ് സാംസൺ. ശൂന്യത ഇപ്പോഴുമുണ്ട്. ദളിത് വിദ്യാർത്ഥികൾ ഇപ്പോൾ പരസ്യമായി അവഹേളിക്കപ്പെടുന്നില്ല. രോഹിതിന്റെ രക്തസാക്ഷിത്വം ഞങ്ങൾക്ക് പകർന്നു തന്ന ധൈര്യം എത്രയാണെന്ന് പറഞ്ഞറിയിക്കാനാവില്ല. പക്ഷേ, വിവേചനങ്ങൾ ഇപ്പോഴുമുണ്ട്. കഴിഞ്ഞയാഴ്ചയാണ് കാമ്പസിലെ മെഡിക്കൽ ജീവനക്കാരുടെ അവഗണന കാരണം ഒരു ദളിത് വിദ്യാർത്ഥി മരിച്ചത്. സാംസൺ പറയുന്നത് രശ്മി രഞ്ജൻ സുനയെക്കുറിച്ചാണ്. ഊർജ്ജതന്ത്രത്തിൽ ഗവേഷണം നടത്തുകയായിരുന്ന രഞ്ജൻ മരിച്ചത് ഇക്കഴിഞ്ഞ നവംബർ 25നാണ്. പനി ബാധിച്ച രഞ്ജനെ ആദ്യം പ്രവേശിപ്പിച്ചത് തൊട്ടടുത്തുള്ള ഹിമഗിരി എന്ന സ്വകാര്യ ആസ്പത്രിയിലാണ്. ഈ ആസ്പത്രിയിലേക്ക് മാറ്റരുതെന്ന് രഞ്ജന്റെ സഹപാഠികൾ പലവട്ടം പറഞ്ഞെങ്കിലും കാമ്പസിലെ ഡോക്ടർമാർ അങ്ങോട്ടുതന്നെ റഫർ ചെയ്യുകയായിരുന്നുവെന്ന് സാംസൺ പറഞ്ഞു. ഹിമഗിരി ആസ്പത്രിയും സർവ്വകലാശാല അധികൃതരും തമ്മിൽ അവിഹിത ഇടപാടുകളുണ്ട്. രഞ്ജന്റെ കാര്യത്തിൽ പനി ഡെങ്കി കാരണമാണെന്ന് കണ്ടെത്താൻ ഹിമഗിരിയിലെ ഡോക്ടർമാർക്കായില്ല. അസുഖം വല്ലാതെ മൂർച്ഛിച്ചപ്പോൾ മറ്റൊരു ആസ്പത്രിയിലേക്ക് രഞ്ജനെ മാറ്റി. പക്ഷേ, അപ്പോഴക്കും വൈകിപ്പോയിരുന്നു. രശ്മി രഞ്ജൻ/ ഫയൽച്ചിത്രം ബിഹാറിലെ കാളഹന്ദി സ്വദേശിയായിരുന്നു രഞ്ജൻ. തന്റെ ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ ഗവേഷണ വിദ്യാർത്ഥി കൂടിയായിരുന്നു രഞ്ജൻ. പിഎച്ഡി പ്രബന്ധം സമർപ്പിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് രഞ്ജൻ മരിച്ചത്. രഞ്ജന്റെ മരണം യാദൃശ്ചികമല്ലെന്ന് സാംസൺ പറയുന്നു. ജന്മം തന്നെയാണ് മാരകമായ അപകടം. സാംസണിന്റെ വാക്കുകളിൽ രോഷം പുകയുന്നു.കഴിഞ്ഞ ദിവസം ഒരു എംഫിൽ വിദ്യാർത്ഥിനി തന്നോട് പറഞ്ഞ സങ്കടവും സാംസൺ പങ്കുവെച്ചു. ഒരു വിഷയത്തിൽ ഒരു മാർക്കിന് തോറ്റതിനെക്കുറിച്ചാണ് ആ പെൺകുട്ടി സങ്കടപ്പെട്ടത്. ഇന്റേണലിൽ മനഃപൂർവ്വം മാർക്ക് കുറച്ചാണ് അദ്ധ്യാപകൻ തോൽപിച്ചതെന്നാണ് ആ പെൺകുട്ടി പറയുന്നത്. ഇപ്പോൾ ആ അദ്ധ്യാപകൻ പറയുന്നത് ഒന്നു രണ്ട് അസൈൻമെന്റുകൾ തരാം. അത് നന്നായി ചെയ്താൽ ജയിപ്പിക്കാമെന്നാണ്. നീ ഞങ്ങളുടെ ഔദാര്യത്തിലാണ് ജയിക്കുന്നത് എന്നാണ് ആ അദ്ധ്യാപകൻ പറയാതെ പറയുന്നത്. രൂപം മാറുന്നുവെന്നേയുള്ളൂ. വിവേചനങ്ങൾ അവസാനിക്കുന്നില്ല. കാമ്പസിൽ എസ് എഫ് ഐ യുടെ വൈസ് പ്രസിഡന്റായ സിരിഷയും വിവേചനങ്ങളുണ്ടെന്ന് സമ്മതിക്കുന്നു. കഴിഞ്ഞ എട്ടുവർഷമായി സിരിഷ ഹൈദരാബാദ് സർവ്വകലാശാലയിലുണ്ട്. രോഹിതിനെ സിരിഷയ്ക്ക് അടുത്തറിയാമായിരുന്നു. എനിക്കറിയാവുന്ന രോഹിത് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. അതിനർത്ഥം രോഹിതിനെ ഞാൻ ശരിക്കുമറിഞ്ഞിരുന്നില്ലെന്നു തന്നെയാണ്. ഉള്ളിലെ സംഘർഷങ്ങൾ രോഹിത് പുറത്തേക്ക് കൊണ്ടുവന്നിരുന്നില്ല. കാമ്പസിൽ ദളിത് വിദ്യാർത്ഥികളുടെ ജീവിതമെന്താണെന്ന് രോഹിത് ആത്മഹത്യയിലൂടെ തുറന്നു കാട്ടുകയായിരുന്നു. ഈ വരുന്ന ജനവരി 17ന് രോഹിതിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനമാണ്. കാമ്പസുകൾക്കായി രോഹിത് ആക്റ്റ് കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ ആവശ്യം. വിവിധ തുറകളിൽ ചർച്ച ചെയ്തും വിവിധ സർവ്വ കലാശാലകൾ സന്ദർശിച്ചും ഞങ്ങൾ രോഹിത് ആക്റ്റിന്റെ രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വരുന്ന ജനവരി 17 ന് ഈ രൂപരേഖ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനാവുമെന്നാണ് കരുതുന്നത്. സാംസൺ പറഞ്ഞു. 2016 നും 2018 നുമിടയിൽ ഹൈദരാബാദ് സർവ്വകലാശാലയിൽ കാര്യമായ ചില മാറ്റങ്ങളുണ്ടായി. ഇത്തവണ വിദ്യാർത്ഥിയൂണിയൻ തിരഞ്ഞെടുപ്പിൽ എ ബി വി പി ജയിച്ചതാണ് അതിൽ മുഖ്യം. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എ ബി വി പി യൂണിയൻ പിടിക്കുന്നതെന്ന് എ ബി വി പിയുടെ ഭാരവാഹികളായ പ്രണവും അരവിന്ദും ശ്രാവണും പറഞ്ഞു. എസ് എഫ് ഐയും എ എസ് എയും ചേരിതിരിഞ്ഞ് മത്സരിച്ചതാണ് എ ബി വി പിയുടെ വിജയത്തിന് കളമൊരുക്കിയത്. സഖ്യത്തിന് ഞങ്ങൾ തയ്യാറായിരുന്നു. സിരിഷ പറഞ്ഞു. എസ് എഫ് ഐയുമായി സഖ്യത്തിന് ഞങ്ങൾക്കും പ്രശ്നമുണ്ടായിരുന്നില്ല. സാംസൺ വ്യക്തമാക്കി. പക്ഷേ, സഖ്യം മാത്രമുണ്ടായില്ല. എ എസ് എയ്ക്കൊപ്പം എസ് ഐ ഒയും എം എസ് എഫും അണിചേർന്നതാണ് എസ് എഫ് ഐക്ക് പ്രശ്നമായത്. തീവ്ര സ്വഭാവമുള്ള സംഘടനകളുമുയി ഒത്തുപോവാൻ ഞങ്ങൾക്കാവില്ല. സിരിഷ പറഞ്ഞു. ദളിതരെപ്പോലെ തന്നെ ന്യൂനപകഷ്ങ്ങളും പീഡനവും വിവേചനവും നേരിടുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോവാൻ ഞങ്ങളുമില്ല. സാംസൺ തറപ്പിച്ചു പറഞ്ഞു. ഫലം എ ബി വി പിക്ക് 1,700ഓളം വോട്ടുകളും എസ് എഫ് ഐക്ക് 14,00 ഓളം വോട്ടുകളും എ എസ് എ മുന്നണിക്ക് 800 ഓളം വോട്ടുകളും. " ഞങ്ങൾക്ക് ഞങ്ങളുടെ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിനു കിട്ടിയ സമ്മതപത്രമാണ് ഈ ജയം."എ ബി വി പി പ്രവർത്തകർ പറയുന്നു. " ആശയപരമായ സംഘട്ടനങ്ങളേ ഇപ്പോൾ കാമ്പസിലുള്ളൂ. പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം ആദ്യം നടത്തിയ പ്രവർത്തനങ്ങളിലൊന്ന് ശബരിമലയുമായി ബന്ധപ്പെട്ട സംവാദമായിരുന്നു. സുപ്രീംകോടതി വിധിക്കെതിരെയും അനുകൂലമായും കടുത്ത വാദങ്ങളുണ്ടായി. അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കാനല്ല അവയ്ക്ക് വേദിയൊരുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്." "രഞ്ജന്റെ മരണം പുറംലോകം കാര്യമായി അറിഞ്ഞിട്ടില്ല. രോഹിതിന് കിട്ടിയ മാദ്ധ്യമ ശ്രദ്ധയുടെ ചെറിയൊരു ഭാഗം പോലും രഞ്ജന് കിട്ടിയില്ല. ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിനിയായ കീർത്തന പറഞ്ഞു. രോഹിതിന്റെ മരണമേൽപിച്ച ആഘാതം സമാനതകളില്ലാത്തതായിരുന്നു. പക്ഷേ, പലരും സ്വന്തം അജണ്ടയുമായാണ് രോഹിതിന്റെ മരണത്തിൽ ഇടപെട്ടതെന്ന് കീർത്തന ചൂണ്ടിക്കാട്ടി എ ബി വി പിയുടെ ജയത്തോട് രോഹിത് എങ്ങിനെയായിരിക്കും പ്രതികരിക്കുക എന്നത് ഒരു ചോദ്യം മാത്രമാണ്. രോഹിതിന്റെ രക്തസാക്ഷിത്വത്തിനും രഞ്ജന്റെ മരണം തടയാനായില്ല എന്ന യാഥാർത്ഥ്യത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരവും ചിലപ്പോഴുണ്ടാവാം. നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക്. രോഹിതിന്റെ വാക്കുകൾ. നിഴലുകൾ ഇപ്പോഴും നിഴലുകളാണ്. രോഹിതിനും രഞ്ജനുമിടയിൽനിഴലുകളുടെ എണ്ണം കുറയുന്നില്ല. content highlights: Rohith Vemula, Thelangana Election
from mathrubhumi.latestnews.rssfeed https://ift.tt/2DZt9qS
via
IFTTT
No comments:
Post a Comment