തിരുവനന്തപുരം: ബജറ്റിൽ സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച പണം വനിതാമതിലിന് ചെലവിടാനുള്ള സർക്കാർ നീക്കം വിവാദമാവുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് നീക്കിവെച്ചിട്ടുള്ള 50 കോടി രൂപയിൽനിന്ന് ആവശ്യമായ തുക വനിതാമതിലിന്റെ പ്രചാരണത്തിന് ഉപയോഗിക്കാനാണ് നീക്കം. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയാണ് നവോത്ഥാനത്തിന്റെ പേരിൽ വനിതാമതിലിനായി ചെലവിടുന്നതെന്നാണ് ആക്ഷേപം. എല്ലാവീടുകളിലും വനിതാമതിലിന്റെ സന്ദേശമെത്തിക്കാനും അതിന് പ്രചാരണം നടത്താനുമാണ് വനിതാ ശിശുവികസന വകുപ്പിന്റെ പണം വിനിയോഗിക്കുക. ഇതിന് ന്ത്രിസഭ കഴിഞ്ഞദിവസം പച്ചക്കൊടി കാട്ടിയിരുന്നു. മുൻവർഷങ്ങളിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നീക്കിവെച്ച തുക പൂർണമായും വിനിയോഗിക്കുന്നില്ലെന്നു കണ്ടാണ് തീരുമാനം. സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് രൂപവത്കരിച്ചെങ്കിലും നടപ്പാക്കുമെന്നു പറഞ്ഞ പല പദ്ധതികളും പ്രഖ്യാപനത്തിലൊതുങ്ങി. അതിനിടെയാണ് വകുപ്പിനുള്ള തുകകൂടി വകമാറ്റുന്നത്. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പ്രത്യേക അഭയ കേന്ദ്രങ്ങളായിട്ടില്ല. ഇവിടെ കേരള മഹിളാ സമാഖ്യ സൊസൈറ്റിയെന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ കേന്ദ്രങ്ങൾ തുടങ്ങാനാണ് ആലോചന. സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനാവശ്യമായ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, കൗൺസലിങ്, വൈദ്യസഹായം, നിയമസഹായം എന്നിവയും ഈ ഹോമുകൾ ലക്ഷ്യമിടുന്നുണ്ടെങ്കിലും കാര്യക്ഷമമായ പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനായി വൺ സ്റ്റോപ് സെന്ററുകൾ കേന്ദ്രസഹായത്തോടെ എല്ലാ ജില്ലകളിലും തുടങ്ങാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമാണ് തുടക്കമിടാനായത്. അഴിമതിയെന്ന് ചെന്നിത്തല തിരുവനന്തപുരം: ബജറ്റിലെ തുക വനിതാമതിലിനായി ധൂർത്തടിക്കുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നിയമസംവിധാനങ്ങളുടെയും പോലീസ് അടക്കമുള്ള സർക്കാർ ഏജൻസികളുടെയും കാര്യക്ഷമത വർധിപ്പിക്കുകയാണ് വേണ്ടത്. അതിനായാണ് പണം ചെലവിടേണ്ടത്. സി.പി.എമ്മിനു തോന്നിയപോലെയായിരിക്കും ഈ പണം ചെലവിടുകയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. content highlights:Government fund for Women's Wall
from mathrubhumi.latestnews.rssfeed http://bit.ly/2Sbc3uc
via
IFTTT
No comments:
Post a Comment