പെർത്ത്: ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 283 റൺസിന് പുറത്തായി. ഓസീസിനായി സ്പിന്നർ നഥാൻ ലിയോൺ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഒരു സ്പെഷലിസ്റ്റ് സ്പിന്നർ പോലുമില്ലാതെ പെർത്തിൽ ഇറങ്ങിയ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ലിയോണിന്റെ പ്രകടനം. ഓസീസിന് 43 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. 51 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത്. മൂന്നാം ദിനത്തിലെ ആദ്യ ഓവറിലെ നാലാം പന്തിൽ രഹാനെ പുറത്തായി. നഥാൻ ലിയോണിന്റെ പന്തിൽ ടിം പെയ്ൻ പിടിച്ചാണ് രഹാനെ പുറത്തായത്. ഇന്ന് വെറും രണ്ട് പന്തുകൾ മാത്രമാണ് അദ്ദേഹത്തിന് നേരിടാനായത്. നാലാം വിക്കറ്റിൽ കോലിക്കൊപ്പം 91 റൺസ് ചേർത്താണ് രഹാനെ പുറത്തായത്. പിന്നാലെ 20 റൺസെടുത്ത ഹനുമ വിഹാരിയും മടങ്ങി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച്. അഞ്ചാം വിക്കറ്റിൽ കോലിക്കൊപ്പം 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് വിഹാരി പുറത്തായത്. ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു മൂന്നാം ദിനത്തിലെ പ്രത്യേകത. 81-ാം ഓവറിലെ രണ്ടാം പന്തിൽ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ ബൗണ്ടറി കടത്തിയാണ് കോലി തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയ വിരാട് കോലിയെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു. 257 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 123 റൺസെടുത്ത കോലിയെ പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്ലിപ്പിൽ പീറ്റർ ഹാൻഡ്സ്കോമ്പ് പിടികൂടുകയായിരുന്നു. പന്ത് നിലത്ത് മുട്ടിയെന്ന സംശയത്തെ തുടർന്ന് തീരുമാനം തേർഡ് അമ്പയർക്ക് വിടുകയായിരുന്നു. റീപ്ലേകളിൽ പന്ത് നിലത്ത് മുട്ടിയിട്ടില്ലെന്ന് തെളിഞ്ഞു. ഈ സെഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്താനും കോലിക്ക് കഴിഞ്ഞു. 216 പന്തുകളിൽ നിന്നാണ് കോലി സെഞ്ചുറി തികച്ചത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 25 സെഞ്ചുറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ കോലി രണ്ടാമതെത്തി. 127-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. വെറും 68 ഇന്നിങ്സുകളിൽ നിന്ന് 25 സെഞ്ചുറികൾ നേടിയ ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാമത്. റഷഭ് പന്ത് (36), മുഹമ്മദ് ഷമി (0), ഇഷാന്ത് ശർമ (1), ജസ്പ്രീത് ബുംറ (4) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ. ഓസീസിനായി സ്റ്റാർക്ക്, ഹേസൽവുഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഓസീസിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 326 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനത്തിലെ മൂന്നാം ഓവറിൽ തന്നെ മുരളി വിജയിയെ നഷ്ടപ്പെട്ട ഇന്ത്യക്ക് ആറാം ഓവറിൽ കെ.എൽ രാഹുലിനേയും നഷ്ടമായി. വിജയ് അക്കൗണ്ട് തുറക്കും മുമ്പു് ക്രീസ് വിട്ടപ്പോൾ രണ്ട് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നീട് പൂജാര ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എന്നാൽ 24 റൺസിലെത്തി നിൽക്കെ പൂജാരയും പുറത്തായി. തുടർന്ന് നാലാം വിക്കറ്റിൽ വിരാട് കോലിയും രഹാനെ ഒത്തുചേരുകയായിരുന്നു. ഒരു സ്പെഷലിസ്റ്റ് സ്പിന്നർ പോലും ഇല്ലാതെയാണ് ഇന്ത്യ പെർത്തിൽ കളിക്കുന്നത്. പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി. ചരിത്രത്തിൽ ഇത് മൂന്നാം തവണ മാത്രമാണ് ഒരു സ്പെഷലിസ്റ്റ് സ്പിന്നർ പോലും ഇല്ലാതെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നറെ കൂടാതെ ഈ വർഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റുമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ജൊഹാനസ്ബർഗ് ടെസ്റ്റിലും ഇന്ത്യ സ്പിന്നറെ കൂടാതെയാണ് ഇറങ്ങിയത്. Content Highlights: India vs Australia 2nd test at perth day 3
from mathrubhumi.latestnews.rssfeed https://ift.tt/2SaTruc
via
IFTTT
No comments:
Post a Comment