തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമാണത്തിനുമേൽ സാന്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ, കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഹായം നൽകുന്ന കാര്യത്തിൽ ഗുരുതരമായ അലംഭാവമാണ് കേന്ദ്രസർക്കാർ കാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫലപ്രദമായ സഹായം കേന്ദ്രത്തിൽനിന്ന് ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ, അർഹതപ്പെട്ടത് ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രതീരുമാനം വൈകുന്നതിനാൽ പുനർനിർമാണത്തിന് പണം കണ്ടെത്താനുള്ള വഴികൾ അടയുന്നതായി മാതൃഭൂമി കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്തിരുന്നു. ലോകബാങ്കും യു.എന്നും നടത്തിയ പഠനത്തിനുശേഷം 31,000 കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. യഥാർഥനഷ്ടം ഇതിലുമേറെയാണ്. സംസ്ഥാനം ആവശ്യപ്പെട്ട 5616 കോടിരൂപ മാനദണ്ഡപ്രകാരം കേന്ദ്രം അനുവദിച്ചാലും 26,000 കോടി വേറെ കണ്ടെത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2018 ജൂലായ് മുതൽ നവംബർ 21 വരെ 2683.18 കോടിരൂപയാണ് ലഭിച്ചത്. കേന്ദ്രം നൽകിയത് 600 കോടിയും. മന്ത്രിസഭാ തീരുമാനപ്രകാരം നൽകേണ്ടതും തകർന്ന വീടുകൾ പുതുക്കിപ്പണിയാനാവശ്യമായ തുകയും അടക്കമുള്ളവയ്ക്ക് നൽകിയാൽ 783 കോടിമാത്രമാണ് അവശേഷിക്കുക. കേന്ദ്ര മാനദണ്ഡത്തിനുപുറത്ത് അധികതുക നല്കാൻ കേന്ദ്രസഹായം കൂടിയേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി 1. വിദേശസഹായം വിലക്കി വ്യവസ്ഥകൾ പ്രകാരം വിദേശരാജ്യങ്ങൾ സ്വമേധയാ നൽകുന്ന സഹായം സ്വീകരിക്കാം. എന്നാൽ, സഹായിക്കാൻ സന്നദ്ധരായ യു.എ.ഇ. പോലെയുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. അതുകാരണം, ലഭ്യമാകുമായിരുന്ന വലിയ തുക നഷ്ടമായി. 2. മന്ത്രിമാരുടെ യാത്ര തടഞ്ഞതെന്തിന്? പ്രവാസി മലയാളികളുള്ള രാജ്യങ്ങൾ സന്ദർശിച്ച് ഫണ്ട് സമാഹരിക്കാനുള്ള മന്ത്രിമാരുടെ യാത്ര തടഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. 3. ചോദിച്ചിട്ടും കിട്ടിയില്ല ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടിയും പിന്നീടുണ്ടായ പ്രളയനഷ്ടത്തിന് 4796 കോടിയുമടക്കം 5616 കോടിരൂപയാണ് കേന്ദ്രത്തോട് ചോദിച്ചത്. പ്രത്യേക സഹായമായി 5000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടു. ഈ തുക മുഴുവൻ അനുവദിച്ചാലും സംസ്ഥാനത്തുണ്ടായ നഷ്ടം നികത്താനാവില്ല. എന്നാൽ, ചോദിച്ച കാര്യത്തിൽ ഫലപ്രദമായ നടപടിയുണ്ടായില്ല. 4. ജി.എസ്.ടി. സെസ് ജി.എസ്.ടി. സെസ് ഏർപ്പെടുത്തി സഹായിക്കാമെന്ന് കേന്ദ്രം തന്നെ അറിയിച്ചിരുന്നതാണെങ്കിലും പ്രായോഗിക തലത്തിൽ നടപടിയുണ്ടായില്ല. 5. മണ്ണെണ്ണയ്ക്കും കൊടുക്കണം പണം പ്രളയകാലത്ത് അനുവദിച്ച അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നൽകേണ്ടിവരുന്ന സ്ഥിതിയാണ്. അങ്ങനെ നൽകേണ്ടിവന്നാൽ കേന്ദ്രം അനുവദിച്ച 600 കോടിയിൽനിന്ന് 265.74 കോടി തിരിച്ചു നൽകേണ്ടിവരും. അവശേഷിക്കുന്ന 334.26 കോടി മാത്രമാവും കേന്ദ്രസഹായം. 6. അവിടെ കൊടുത്തു, ഇവിടെ കിട്ടിയില്ല കർണാടകത്തിൽ ഒരു ജില്ലയിലുണ്ടായ പ്രളയ നഷ്ടത്തിന് 546 കോടിയും ഉത്തരാഖണ്ഡിൽ 2300 കോടിയും കേന്ദ്രസഹായം അനുവദിച്ചിരുന്നു. 2015-ൽ ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ 940 കോടിയും കേന്ദ്രം നല്കി. ഇതേ ഗൗരവത്തിലുള്ള സഹായം സംസ്ഥാനത്തിന് അനുവദിച്ചില്ല എന്നത് പ്രത്യേകം കാണണം. content highlights;Kerala flood-cm pinarayi,central government
from mathrubhumi.latestnews.rssfeed https://ift.tt/2RaG6Sj
via
IFTTT
No comments:
Post a Comment