റാന്നി: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനെത്തിയ 52 വയസ്സുകാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ജാമ്യമില്ല. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചന ആയതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പോലീസിന് കോടതി ഒരു മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ചിത്തിര ആട്ടവിശേഷ ദിവസം സുരേന്ദ്രന്റെ ജന്മനാളായിരുന്നതിനാലാണ് സന്നിധാനത്ത് പോയത്. എന്നാൽ അന്നു നടന്ന സംഭവത്തിൽ പോലീസ് 13-ാം പ്രതിയാക്കുകയായിരുന്നുവെന്നും പ്രതിഭാഗം പറഞ്ഞു. എന്നാൽ സുരേന്ദ്രൻ സംഭവസ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സുരേന്ദ്രൻ കേസിലെ ഒന്നാം പ്രതിയുമായി ഫോണിൽ സംസാരിച്ചതിനും തെളിവുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവായതിനാൽ വിവിധ കേസുകളിൽ സുരേന്ദ്രൻ പ്രതിയാണ്, അതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സുരേന്ദ്രന് രോഗമുണ്ടെന്ന് പ്രതിഭാഗം അറിയിച്ചു. എന്നാൽ അദ്ദേഹത്തിന് രോഗമുണ്ടെന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ കൊട്ടാരക്കര സബ് ജയിലിലാണ് സുരേന്ദ്രനുള്ളത്. സുരേന്ദ്രന് ബന്ധുക്കളെ ഫോൺ വിളിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിന്, ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ ഫോൺ വിളിക്കാമെന്ന് കോടതി വ്യക്തമാക്കി. content highlights: Court rejects k surendrans bail plea
from mathrubhumi.latestnews.rssfeed https://ift.tt/2FBujva
via
IFTTT
No comments:
Post a Comment