സാൻഫ്രാൻസിസ്കോ: ഡേറ്റാചോർച്ച, രാഷ്ട്രീയ ഇടപെടൽ തടയുന്നതിലെ വീഴ്ച തുടങ്ങിയ വിവാദങ്ങളിൽ വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യൽ നേരിട്ട ഫെയ്സ്ബുക്കിന് വീണ്ടും അഗ്നിപരീക്ഷ. ഏഴുരാജ്യങ്ങളുടെ പ്രതിനിധികളുൾപ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിക്കുമുന്നിൽ അടുത്തയാഴ്ച ഫെയ്സ്ബുക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം.ബ്രിട്ടൻ, അർജന്റീന, ബ്രസീൽ, കാനഡ, അയർലൻഡ്, ലാത്വിയ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്. ലണ്ടനിൽ വെച്ച് നടക്കുന്ന ചോദ്യം ചെയ്യലിൽ ഫെയ്സ്ബുക്കിനെ പ്രതിനിധാനംചെയ്ത് യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പോളിസി വൈസ് പ്രസിഡന്റായ റിച്ചാർഡ് അലനാണ് പങ്കെടുക്കുക. ഓൺലൈനിലെ വ്യാജവാർത്താ പ്രതിസന്ധിയെക്കുറിച്ചും ഡേറ്റാചോർച്ചാ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഫെയ്സ്ബുക്ക് നേരിടേണ്ടിവരുമെന്ന് യു.എസ്. ടെക്‌നോളജി മാധ്യമമായ ടെക്നോക്രഞ്ച് റിപ്പോർട്ട് ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെ തെളിവ് നൽകാനുള്ള അവസരം ഫെയ്സ്ബുക്ക് സി.ഇ.ഒ. മാർക്ക് സക്കർബർഗിനായി സമിതി മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം അത് വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾ ചെറുക്കാൻ ഫെയ്സ്ബുക്ക് പബ്ലിക് റിലേഷൻ കമ്പനിയെ ചുമതലപ്പെടുത്തിയെന്നും ഡേറ്റാചോർച്ചയെക്കുറിച്ച് ഫെയ്സ്ബുക്കിന്റെ നേതൃത്വത്തിന് അറിവുണ്ടായിരുന്നുവെന്നുമുള്ള ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമിതി രൂപവത്കരിക്കപ്പെട്ടത്. സക്കർബർഗ് ഫെയ്സ്ബുക്ക് സി.ഇ.ഒ. സ്ഥാനം രാജിവെക്കണമെന്ന് നേരത്തേ നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2r4cHOb
via
IFTTT
No comments:
Post a Comment