: കേരളത്തെ പ്രളയത്തിലാഴ്ത്തിയ ഓഗസ്റ്റിലെ പെരുമഴയ്ക്ക് കാരണമായത് കാലാവസ്ഥാവ്യതിയാനമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.). പ്രളയം മനുഷ്യനിർമിതമാണെന്ന് പറയാനാവില്ലെന്നും ഇതിൽ ആരെയും കുറ്റപ്പെടുത്താനാവില്ലെന്നും ഐ.എം.ഡി. ഡയറക്ടർ ജനറൽ കെ.ജെ. രമേഷ് ‘മാതൃഭൂമി’യോട് പറഞ്ഞു. ഭൗമശാസ്ത്രമന്ത്രാലയം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.എം.ഡി. ഈ നിഗമനത്തിലെത്തിയത്. അസാധാരണമായി പെയ്ത കനത്ത മഴയും അതുമൂലം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ സംഭരിക്കപ്പെട്ട വലിയഅളവിലുള്ള വെള്ളം തുറന്നുവിടേണ്ടിവന്നതുമാണ് പ്രളയത്തിനിടയാക്കിയത്. അത് കാലാവസ്ഥാവ്യതിയാനംമൂലം സംഭവിച്ചതാണ്. നമുക്ക് മുൻപരിചയമില്ലാത്ത സംഭവങ്ങളാണ് കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി രാജ്യത്ത് പലയിടത്തും നടക്കുന്നത്. ഇക്കാര്യത്തിൽ ഇനി എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് -കെ.ജെ. രമേഷ് പറഞ്ഞു. കുറച്ച് ദശാബ്ദങ്ങളായി കനത്ത മഴയും കടുത്ത വരൾച്ചയും കൂടുന്ന പ്രവണതയുണ്ട്. സാധാരണ മഴയെന്ന അവസ്ഥതന്നെ ഇല്ലാതാവുന്ന തരത്തിലാണിത്. കേരളത്തിൽ 75 ശതമാനത്തോളം പ്രളയസാധ്യതാപ്രദേശമാണ്. ഇവിടെ കനത്ത മഴകൂടി പെയ്താൽ പറയുകയും വേണ്ട. ജൂൺമുതൽ ഓഗസ്റ്റ് 20 വരെ സാധാരണ ലഭിക്കേണ്ട 1676.3 മില്ലിമീറ്റർ മഴയുടെ സ്ഥാനത്ത് 2377.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ജൂൺ, ജൂലായ്, ഓഗസ്റ്റ് 1-20 വരെ ഇത് യഥാക്രമം 15, 18, 156 ശതമാനം നിരക്കിൽ സാധാരണയിലും അധികമായിരുന്നു. ഓഗസ്റ്റിൽ മുപ്പത്തഞ്ചോളം അണകൾ നിറഞ്ഞിരുന്നു. അവിടങ്ങളിലെ വെള്ളം സംഭരിക്കാൻ വേറെ സംവിധാനമില്ല. കനത്ത മഴ തുടർന്നപ്പോൾ അധികാരികൾ അണക്കെട്ട് തുറന്നുവിടാൻ നിർബന്ധിതരായത് ഈ സന്ദർഭത്തിലാണ് -ഡയറക്ടർ ജനറൽ വിശദീകരിച്ചു. കാലാവസ്ഥാനിരീക്ഷണവകുപ്പ് മഴയെക്കുറിച്ചുള്ള മുന്നറിയിപ്പ് അപ്പപ്പോൾ നൽകിയിരുന്നു. തീരുമാനങ്ങൾ കൃത്യസമയത്ത് എടുക്കണം. ഇത്രയധികം മഴ പെയ്യും, ഇത്രയധികം വെള്ളം ഇപ്പോഴുണ്ട്, ഇനി മഴ പെയ്താൽ ഈ വെള്ളം എന്തുചെയ്യും തുടങ്ങിയ കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ ഒന്നിച്ചിരുന്ന് അപ്പപ്പോൾ തീരുമാനിക്കണം. നേരത്തേ ആരും അനുഭവിച്ചിട്ടില്ലാത്ത അവസ്ഥയാണിത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം ഇത്രയും ദുരന്തസ്വഭാവത്തിലുള്ളതായിരിക്കുമെന്ന് ആരും മനസ്സിലാക്കിയില്ലെന്നും വേണം കരുതാൻ. കേരളത്തിലെപ്പോലെ കർണാടകത്തിലെ കുടകിലും സമാനസംഭവമുണ്ടായി. ഇത് എല്ലാവർക്കും പാഠമാണ്. വളരെ ശ്രദ്ധയോടെ ഇനി കാലാവസ്ഥാവ്യതിയാനത്തെ കാണേണ്ടിയിരിക്കുന്നു. -കെ.ജെ.രമേഷ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PPDnkG
via
IFTTT
No comments:
Post a Comment