ന്യൂഡൽഹി: ഫ്രാൻസിൽനിന്നു വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളുടെ വിലയോ ചെലവോ മുദ്രവെച്ച കവറിൽപ്പോലും സുപ്രീം കോടതിക്കു നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചു. പാർലമെന്റിനോടുപോലും വെളിപ്പെടുത്താത്ത കാര്യമാണിതെന്നു പറഞ്ഞാണ് ബുധനാഴ്ച കേന്ദ്രം വിസമ്മതമറിയിച്ചത്. എന്നാൽ, വിലവിവരം പരസ്യമാക്കുന്നതിൽ സർക്കാരിനുള്ള എതിർപ്പിന്റെ കാരണം വിശദമാക്കി 10 ദിവസത്തിനകം സത്യവാങ്മൂലം നൽകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തലവനായ മൂന്നംഗ ബെഞ്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് നിർദേശിച്ചു. “എന്തുകൊണ്ടാണ് വിവരം പങ്കുവെക്കാതിരിക്കുന്നതെന്നറിയിച്ച് ദയവായി സത്യവാങ്മൂലം നൽകുക. എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ അക്കാര്യം അറിയിക്കുക. ഞങ്ങൾ അതു കേൾക്കാം.” -ചീഫ് ജസ്റ്റിസ് ഗൊഗോയ്, വേണുഗോപാലിനോടു പറഞ്ഞു. റഫാൽ വിമാനങ്ങളുടെ വിലയും ചെലവും മേന്മകളെന്തെങ്കിലുമുണ്ടെങ്കിൽ അതും വിശദമായി അറിയാൻ താത്പര്യമുണ്ടെന്ന് കോടതി സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, ഇതു നൽകാൻ സർക്കാർ തയ്യാറായില്ല. രാജ്യസഭാംഗം സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം.എൽ. ശർമ എന്നിവരുടെ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.റഫാൽ വിമാനം വാങ്ങിയതിന്റെ ഔചിത്യത്തെയോ വ്യോമസേനയ്ക്ക് അതുകൊണ്ടുണ്ടാകുന്ന പ്രയോജനത്തെയോ പരാതിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘തീരുമാനമെടുക്കൽ പ്രക്രിയയെയും വിമാനത്തിന്റെ വിലയെയുമാണ്’ ചോദ്യം ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനിൽനിന്നാണ് ഇന്ത്യ റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. യുദ്ധവിമാനങ്ങളുണ്ടാക്കുന്നതിൽ ഒരുതരത്തിലുള്ള മുൻപരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത റിലയൻസ് ഡിഫൻസ് പോലൊരു കമ്പനി 59,000 കോടി രൂപയുടെ അതിപ്രാധാന്യമുള്ള ഈ പ്രതിരോധ ഇടപാടിന്റെ ഭാഗമായതിനെയാണ് പരാതിക്കാർ ചോദ്യം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിനെ എന്തുകൊണ്ട് കരാറിൽനിന്നു നീക്കി എന്നകാര്യത്തിൽ വിശദീകരണവും തേടിയിട്ടുണ്ട്. റഫാൽ കരാറിലെ ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് നിയമപ്രകാരം പരസ്യപ്പെടുത്താൻ കഴിയുന്ന ലഭ്യമായ വിവരങ്ങളെല്ലാം ഹാജരാക്കാൻ സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചു. സർക്കാർ കോടതിയിൽ ഹാജരാക്കുന്ന രേഖയിലുള്ള തന്ത്രപ്രധാനവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങൾ ഈ ഘട്ടത്തിൽ പരാതിക്കാർക്കോ മറ്റുകക്ഷികൾക്കോ നൽകുകയില്ലെന്ന് കോടതി വ്യക്തമാക്കി.സർക്കാർ കൈമാറുന്ന വിവരങ്ങളിൽ പലതും ഔദ്യോഗികരഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്നതും വെളിപ്പെടുത്താൻ പാടില്ലാത്തതുമാണെന്ന് വേണുഗോപാൽ അറിയിച്ചു. ‘ഞങ്ങളുടെ ഉത്തരവ് വായിക്കൂ. നിയമാനുസൃതം പരസ്യപ്പെടുത്താവുന്ന വിവരങ്ങളെന്നാണ് ഞങ്ങൾ പറഞ്ഞത്’ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. റഫാൽ ഇടപാടിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മുൻമന്ത്രിമാർക്കൊപ്പം സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് ഭൂഷൺ, ഇക്കാര്യമാവശ്യപ്പെട്ട് മുമ്പ് സി.ബി.ഐ.ക്കു പരാതി നൽകിയിരുന്നതായി പറഞ്ഞു. എന്നാൽ, പരാതിയെക്കുറിച്ച് സി.ബി.ഐ. മറുപടി നല്കിയില്ലെന്നും അദ്ദേഹം അറിയിച്ചു. ‘ഈ വിഷയത്തിൽ നിങ്ങൾ കാത്തിരിക്കണം, ഭൂഷൺ. സ്വന്തം പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണാൻ സി.ബി.ഐ.യെ അനുവദിക്കൂ’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സി.ബി.ഐ. ഉദ്യോഗസ്ഥർക്കിടയിലെ അധികാരത്തർക്കവും സി.ബി.ഐ. ഡയറക്ടർ അലോക് വർമയും സ്പെഷ്യൽ ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ. അസ്താനയും പുറത്താക്കപ്പെട്ട കാര്യവും പരാമർശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഈ സംഭവങ്ങൾ സി.ബി.ഐ.യുടെ വിശ്വാസ്യതയെ ചോദ്യംചെയ്തിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OfRXfL
via
IFTTT
No comments:
Post a Comment