തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നടഅടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയെന്ന വാദത്തില്‍ മലക്കം മറിഞ്ഞതിനു പിന്നാലെ വീണ്ടും ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. എന്നാല്‍ തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന് ഓര്‍മ്മയില്ല. അന്നേ ദിവസം നൂറുകണക്കിന് കോളുകള്‍ വന്നിരുന്നു. എന്നാല്‍ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ മാനിക്കുന്നുവെന്നും, ഇനി മറ്റാരെങ്കിലുമാണോ വിളിച്ചതെന്നത് അന്വേഷിക്കുന്നവര്‍ കണ്ടെത്തട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
രഥയാത്ര യാത്രയ്ക്കിടെ മലപ്പുറത്ത് പ്രസംഗിക്കുന്നതിനിടെയാണ് ഇതേ വിഷയത്തില്‍ വീണ്ടും ശ്രീധരന്‍ പിള്ള ഉരുണ്ടുകളിച്ചത്. ശബരിമലയില്‍ ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കുന്നതില്‍ നിയമോപദേശം തേടി തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഇന്നലെ പറഞ്ഞിരുന്നു. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചുവെന്നാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആരാണ് ആ സമയത്ത് തന്നെ വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിളിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠര് പറഞ്ഞാല്‍ അതാണ് ശരിയെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മലക്കം മറിച്ചില്‍.
ശബരിമല സ്ത്രീപ്രവേശന വിധിക്കു പിന്നാലെയുണ്ടായ പ്രതിഷേധ പരമ്പരകള്‍ക്കിടെ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന തീരുമാനത്തിലെത്തിയത് തന്ത്രി താനുമായി കൂടിയാലോചിച്ചായിരുന്നുവെന്നാണ് നേരത്തെ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. കോഴിക്കോട് നടന്ന യുവമോര്‍ച്ച സമ്മേളനത്തിലാണ് ശ്രീധരന്‍ പിള്ള വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.
പോലീസ് സുരക്ഷയില്‍ രണ്ടു സ്ത്രീകള്‍ സന്നിധാനത്ത് എത്തിയപ്പോള്‍ തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നുവെന്നും തന്റെ ഉറപ്പിലാണ് സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണ്ാവസരമാണ് ഇതെന്നും ശ്രീധരന്‍ പിള്ള യുവമോര്‍ച്ച സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു.
from mangalam.com https://ift.tt/2PODMTM
via IFTTT
No comments:
Post a Comment