ലണ്ടൻ: ആദ്യ പാദത്തിൽ തങ്ങൾക്കെതിരേ ആറു ഗോളുകൾക്കു ജയിച്ച സ്പെയിനിനെ രണ്ടാം പാദത്തിൽ അട്ടിമറിച്ച് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ. യൂവേഫ നേഷൻസ് കപ്പ് ഫുട്ബോൾ ലീഗ് എ-യിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. കഴിഞ്ഞ മാസം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 6-0നായിരുന്നു സ്പെയിനിന്റെ ജയം. ക്രൊയേഷ്യയോടേറ്റ അപ്രതീക്ഷിത തോൽവി യുവേഫ നേഷൻസ് കപ്പിൽ സ്പെയിനിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി. ആറു പോയിന്റുമായി സ്പെയിൻ തന്നെയാണ് ഇപ്പോഴും ഗ്രൂപ്പിൽ ഒന്നാമത്. നിലവിൽ ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കും നാലു പോയിന്റ് വീതമുണ്ട്. ഗോൾ ശരാശരിയിൽ ഇംഗ്ലണ്ടാണ് മുന്നിൽ. ഇതോടെ ഞായറാഴ്ച വെംബ്ലിയിൽ നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരഫലം ഗ്രൂപ്പിൽ നിന്നുള്ള സെമിഫൈനലിസ്റ്റിനെ തീരുമാനിക്കും രണ്ടാം ഗ്രൂപ്പിലെ മത്സരത്തിൽ മൂന്നാം ജയത്തോടെ ബെൽജിയം സെമിഫൈനൽ ബർത്ത് ഏറക്കുറെ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബെൽജിയം ഐസ്ലൻഡിനെ മറികടന്നത്. ഞായറാഴ്ച സ്വിറ്റ്സർലൻഡിനെതിരെ സമനില പിടിച്ചാൽ ബെൽജിയത്തിനു ഫൈനൽസിലേക്കു യോഗ്യത നേടാം. ക്രോട്ടുകളുടെ തിരിച്ചുവരവ് ആദ്യ രണ്ടു മത്സരം കഴിഞ്ഞപ്പോൾ പുറത്താകലിന്റെ വക്കിലായിരുന്നു ക്രൊയേഷ്യ. സ്പെയിനിനെതിരേ ജയം നേടിയില്ലെങ്കിൽ പ്രതീക്ഷ അസ്തമിക്കും. എന്നാൽ, പോരാട്ടവീര്യം സിരകളിൽ നിറച്ച ടീം ഉണർന്നുപൊരുതിയപ്പോൾ സ്പാനിഷ് പട ഉലഞ്ഞുവീണു. ഇരട്ടഗോൾ നേടിയ ഇടതുവിങ്ബാക്ക് ടിൻ ജെദ്വാജിന്റെയും ഒരുതവണ ലക്ഷ്യം കണ്ട സ്ട്രൈക്കർ ആന്ദ്രെ ക്രാമറിച്ചിന്റെയും മികവിലാണ് ക്രൊയേഷ്യ ജയത്തിലേക്ക് കയറിയത്. സ്പെയിനിനായി ഡാനി സെബല്ലോസ്, സെർജിയോ റാമോസ് എന്നിവർ സ്കോർ ചെയ്തു. സാഗ്രെബിൽ നടന്ന മത്സരത്തിൽ 93-ാം മിനിറ്റിലായിരുന്നു ജെദ്വാജിന്റെ വിജയഗോൾ. 54-ാം മിനിറ്റിൽ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയുടെ ആദ്യഗോൾ നേടിയത്. ഡാനി സെബല്ലോസ് 56-ാം മിനിറ്റിലും സെർജിയോ റാമോസ് 78-ാം മിനിറ്റിലും സ്പെയിനിനായി സ്കോർ ചെയ്തു. ക്രൊയേഷ്യയുടെ ജയത്തോടെ ഗ്രൂപ്പ് നാലിൽ കാര്യങ്ങൾ സങ്കീർണമായി. നാലു മത്സരവും പൂർത്തിയായ സ്പെയിൻ ആറു പോയന്റുമായി മുന്നിലുണ്ട്. മൂന്നു മത്സരം കളിച്ച ക്രൊയേഷ്യയ്ക്കും ഇംഗ്ലണ്ടിനും നാലു പോയന്റ് വീതവും. അവസാനമത്സരവും ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലാണ്. ഇതിൽ ജയിക്കുന്ന ടീം സെമിയിലെത്തും. സമനിലയാണെങ്കിൽ സ്പെയിനാകും മുന്നേറുക. തോൽവിയോ 0-0 സമനിലയോ ആണെങ്കിൽ ക്രൊയേഷ്യ തരം താഴ്ത്തപ്പെടും. ഡിഗിയയുടെ പിഴവുകൾ ഗോൾ പോസ്റ്റിനു മുന്നിൽ പിഴവുകൾ ആവർത്തിക്കുന്ന ഡേവിഡ് ഡിഗിയക്കെതിരേ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ടിൻ ജെദ്വാജിന്റെ രണ്ടാം ഗോളും ആന്ദ്രെ ക്രാമറിച്ചിന്റെ ഗോളും ഡിഗിയയ്ക്കു തടയാമായിരുന്നു എന്നാണ് വിലയിരുത്തൽ. ഡിഗിയയെ മാറ്റി കെപ അരിസബലാഗയ്ക്ക് അവസരം നൽകണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്. ലോകകപ്പ് പ്രീക്വാർട്ടറിൽ റഷ്യയോടു തോറ്റു പുറത്തായ സമയത്തു തന്നെ ഡിഗിയയ്ക്കെതിരെ വിമർശനമുയർന്നിരുന്നു. ജയം തുടർന്ന് ബെൽജിയം റൊമേലു ലൂക്കാക്കുവിന്റെ അഭാവത്തിൽ സെൻട്രൽ സ്ട്രൈക്കറായി അവസരം ലഭിച്ച മിച്ചി ബാറ്റ്സുവായിയുടെ ഇരട്ടഗോൾ മികവിലാണ് ബെൽജിയം ഐസ്ലൻഡിനെ തോൽപ്പിച്ചത്. ജയത്തോടെ ടീം സുരക്ഷിതമേഖലയിലാണ്. അവസാനമത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് തോൽക്കാതിരുന്നാൽ ടീമിന് സെമിയിലെത്താം. Content Highlights: croatia beat spain uefa nations league
from mathrubhumi.latestnews.rssfeed https://ift.tt/2BbQALA
via
IFTTT
No comments:
Post a Comment