ഫ്ളോറിഡ:ഫ്ളോറിഡയിലെ പ്രശസ്തമായ യോഗസെന്ററിൽ വെടിവെയ്പ് നടത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചത് കടുത്ത സ്ത്രീവിരുദ്ധനെന്ന് സ്വയം വിശേഷിപ്പിച്ചയാൾ. സ്കോട്ട് പോൾ ബെയർലി എന്ന നാൽപതുകാരനാണ് സ്ത്രീകളുടെ നേർക്ക് ആക്രമണം നടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വെടിവെയ്പിൽ രണ്ടു യുവതികൾ മരിക്കുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈനികനായും അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്ന ബെയർലിയെ സ്ത്രീവിരുദ്ധ വീഡിയോകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് രണ്ടു തവണ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഉൾക്കൊള്ളുന്നതായിരുന്നു ഇയാളുടെ വീഡിയോകൾ. കറുത്ത വർഗക്കാരായ സ്ത്രീകളായിരുന്നു ഇയാളുടെ അധിക്ഷേപത്തിന് കൂടുതൽ ഇരകളായത്. വെള്ളിയാഴ്ച വൈകുന്നേരം തിരക്കു നിറഞ്ഞ ഷോപ്പിങ് പ്ലാസയിലാണ് ഇയാൾ വെടിവെയ്പ് നടത്തിയത്. സ്ത്രീകളോട് കടുത്ത വിദ്വേഷം വെച്ചു പുലർത്തിയിരുന്ന ബെയർലി 2014 ൽ സമാനരീതിയിൽ ആറു സ്ത്രീകളെ കൊലപ്പെടുത്തിയ എലിയോട്ട് റോഡ്ജർ എന്നയാളെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സ്ത്രീകൾ ക്രൂരകളാണെന്നും വാക്കു പാലിക്കാത്തവരാണെന്നും ഇയാൾ ഇടയ്ക്കിടെ പ്രസ്താവനകൾ ഇറക്കിയിരുന്നു. യോഗ സെന്ററിൽ ഇയാൾ ആക്രമണം നടത്താനുണ്ടായ കാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. വെടിയേറ്റ സ്ത്രീകളോട് ഇയാൾക്കേതെങ്കിലും തരത്തിൽ മുൻവൈരാഗ്യമുണ്ടായിരുന്നോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്ത്രീകളോടുള്ള അരോചകമായ പെരുമാറ്റം കാരണം സഹപ്രവർത്തകരായ സ്ത്രീകൾ ഇയാളോട് ഇടപഴകുകയോ സൗഹൃദം സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. സ്ത്രീകളെ ക്രൂശിക്കണമെന്നും ബോംബു വെച്ച് കൊലചെയ്യണമെന്നും ആഗ്രഹിക്കുന്നതായി ഇയാൾ പലപ്പോഴും പറയുമായിരുന്നു. സ്ത്രീകളോടുള്ള വിദ്വേഷം അധികരിച്ചതാവാം ഇപ്പോൾ നടത്തിയ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
from mathrubhumi.latestnews.rssfeed https://ift.tt/2CZTS60
via
IFTTT
No comments:
Post a Comment