തൃശ്ശൂർ: 28-ാമത്തെ വയസ്സിൽ രാജ്യത്തെ മുൻനിര ബാങ്കിന്റെ ശാഖാ മാനേജരായതാണ് അച്ചു ആർ. ചന്ദ്രൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി. തമിഴ്നാട്ടിലായിരുന്നു ജോലി. ജോലിസ്ഥലത്തെ സമ്മർദം അവനെ ഏറെ അലട്ടിയിരുന്നു. ഇത് വീട്ടുകാരോടും ഇടയ്ക്കിടെ പറയുമായിരുന്നു. ചെറുപ്പത്തിൽ കിട്ടിയ നല്ല തസ്തിക ഉപേക്ഷിക്കുന്നതിനെപ്പറ്റി വീണ്ടുമൊന്ന് ചിന്തിക്കാനായിരുന്നു വീട്ടുകാരുടെ ഉപദേശം. ജൂലായ് 13-ന് താമസസ്ഥലത്തെ മുറിയിൽ അച്ചു തൂങ്ങിമരിച്ചു. ജോലിസമ്മർദമാണ് കാരണമെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിലും കേരള മുഖ്യമന്ത്രിക്കും പരാതിനൽകി. ഇതോടെയാണ് സഹപ്രവർത്തകർ ബാങ്ക് ജീവനക്കാരുടെ യൂണിയൻവഴി രാജ്യത്ത് ബാങ്കിങ് രംഗത്തെ ആത്മഹത്യയെക്കുറിച്ച് കണക്കെടുത്തത്. കിട്ടിയ വിവരം ഞെട്ടിക്കുന്നതായിരുന്നു. 2015 മുതൽ രാജ്യത്ത് വർഷം ശരാശരി 100 ജീവനക്കാർ ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഇതിൽ കൂടുതലും ഓഫീസർ തസ്തികയിലുള്ളവരാണ്. 2015-ൽ 103 പേർ ആത്മഹത്യ ചെയ്തു. സ്വകാര്യ-പുതുതലമറ ബാങ്കിലുള്ളവരും ഇതിൽപ്പെടും. അച്ചുവിന്റെ മരണശേഷം പൊതുമേഖലാ ബാങ്കിലെ അഞ്ച് ഓഫീസർമാർകൂടി ആത്മഹത്യചെയ്തു. ബംഗാളിലെ ടിറ്റാഗഢ് ബാങ്ക് ശാഖയിലെ സർവീസ് മാനേജർ രത്നദീപ് നായക് സെപ്റ്റംബർ 15-നും ഗുജറാത്തിലെ ഗാന്ധിനഗർ ശാഖയിലെ അഖിലേഷ് ജലോറ്റ സെപ്റ്റംബർ 23-നും ജീവനൊടുക്കി. അരുണാചൽപ്രദേശിലെ നഹർലഗൺ ശാഖയിലെ ബ്രാഞ്ച് മാനേജർ ടാഡോ ജിബേങ്ങിനെ ഒക്ടോബർ ഒന്നിനും ആന്ധ്രാപ്രദേശിലെ െപ്രാഡത്തുർ ശാഖയിലെ ഓഫീസർ സന്ദീപ് റെഡ്ഡി ഒക്ടോബർ രണ്ടിനും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അന്തമാനിലെ ബംബൂഫ്ലൈട്ട് ശാഖാമാനേജർ സോമ ബിശ്വാസിന്റെ മരണമാണ് അവസാനത്തേത്. ഒക്ടോബർ 27-നാണ് സോമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിലേറെയും വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. ടാർജറ്റ് നേടാത്തതിന്റെപേരിൽ ശിക്ഷയോ പിരിച്ചുവിടലോ നടത്താറില്ലെന്നും അവർ വിശദീകരിക്കുന്നു. ഈ വർഷംമാത്രം 23 പേർ; കൂടുതലും യുവാക്കൾ ഈ വർഷം 23 ഓഫീസർമാർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ കണക്ക്. പുതുതലമുറ ബാങ്കുകളിലെ കണക്ക് വേറെയുണ്ട്. മൊത്തം 50-ലേറെ പേർ മരിച്ചിട്ടുണ്ട്. യുവാക്കളാണ് ഏറെയും. കാരണങ്ങൾ * ബാങ്കിങ് മേഖലയിൽ നിലനിൽക്കുന്ന കടുത്ത മത്സരം * ജോലിഭാരം * ജീവനക്കാരുടെ കുറവ്. കഴിഞ്ഞവർഷം ബാങ്കിങ് മേഖലയിൽനിന്ന് 85,000-ത്തോളം പേർ വിരമിച്ചപ്പോൽ നിയമിച്ചത് 9500 പേരെമാത്രം * ഉയർന്ന ടാർജറ്റ് * സാമ്പത്തിക മാന്ദ്യം * കിട്ടാക്കടം പെരുകിയത് * ബാങ്കിങ് ഇതര സേവനങ്ങളും ബാങ്കുകളിൽ ചെയ്യേണ്ടതുമൂലമുള്ള സമ്മർദം ജോലി കൂടി: ജീവനക്കാർ കുറഞ്ഞു ആത്മഹത്യക്കുകാരണം സമ്മർദമാണ്. മൂന്നും നാലും ഓഫീസർമാരുണ്ടായിരുന്ന ശാഖകളിൽ ഇപ്പോൾ ഒന്നോ രണ്ടോ ആക്കി ചുരുക്കി. ജോലിഭാരം കൂട്ടാനല്ലാതെ കുറയ്ക്കാനുള്ള നടപടി ബാങ്ക് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഓഫീസർമാരുടെ ജോലിഭാരം മറ്റ് ജീവനക്കാരിലേക്കും എത്തിത്തുടങ്ങി -എ. രാഘവൻ (സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി) ആത്മവിശ്വാസം നഷ്ടപ്പെടുന്നു ജോലിസമ്മർദംകാരണം ബാങ്ക് ജീവനക്കാർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഒരു പ്രഷർ കുക്കർപോലെയാണ് ഉദ്യോഗസ്ഥർ. സമ്പദ്വ്യവസ്ഥ പഠിക്കാതെയും കാര്യങ്ങൾ അറിയാതെയുമാണ് മാനേജ്മെന്റ് ടാർജെറ്റും ടാസ്കും നൽകുന്നത്. ഇത്തരം പ്രവണത നല്ല ഉത്പാദനത്തിന് ഉതകില്ല. ജീവനക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുകയും ചെയ്യും -ടി. നരേന്ദ്രൻ, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി
from mathrubhumi.latestnews.rssfeed https://ift.tt/2JBdxKY
via
IFTTT
No comments:
Post a Comment