മുംബൈ: ജാംഷേദ്പുർ എഫ്.സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ മുംബൈക്കെതിരേ എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ജാംഷേദ്പുരിന്റെ വിജയം. സ്പാനിഷ് താരങ്ങളായ മരിയോ ആർക്വെസ് (28), പാബ്ലോ മൊർഗാഡോ (90) എന്നിവരാണ് ലക്ഷ്യംകണ്ടത്. ഗോളിന്റെ കണക്ക് കാണിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ഇരുടീമുകളും അവസരങ്ങൾ ഏറെ തുലച്ചുകളഞ്ഞ മത്സരത്തിൽ ജാംഷേദ്പുരിനായിന്നു നേരിയ ആധിപത്യം. രണ്ടാം പകുതിയിൽ രണ്ടുതവണ മുംബൈ, എതിരാളികളുടെ വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡായി വിധിച്ചു. വലതുവിങ്ങിൽ വിയർത്തുകളിച്ച ജെറി മാവ്മിങ്തയാണ് ജാംഷേദ്പുരിന്റെ ആദ്യഗോളിന് വഴിമരുന്നിട്ടത്. താരം കൊടുത്ത ക്രോസ് പിടിച്ചെടുത്ത കാർലോസ് സോബ്രാഡോ പോസ്റ്റിലേക്ക് ഉയർത്തി നൽകി. ഓടിക്കയറിയ ബ്ലാസ്കോയുടെ ഹെഡർ മുംബൈ വലകുലുക്കി. രണ്ടാം പകുതിയിൽ തുടക്കം മുതലേ ഇരു ഗോൾമുഖത്തും ഗോൾ മണത്തു. ഇതിനിടെ രണ്ടുതവണ മുംബൈ എതിർവല കുലുക്കിയെങ്കിലും റഫറി അനുവദിച്ചില്ല. 77-ാം മിനിറ്റിൽ മുഹമ്മദ് റഫീഖ് ഒരു ഹെഡറിലൂടെയാണ് പന്ത് ജാംഷേദ്പുർ വലയിൽ കയറ്റിയത്. വിലക്കു നേരിടുന്ന ഓസ്ട്രേലിയൻ താരം ടിം കാഹിലും ഗോൾ കീപ്പർ സുബ്രതോ പോളുമില്ലാതെയാണ് ജാംഷേദ്പുർ ഇന്നലെ ഇറങ്ങിയത്. 84-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നും സുഭാഷിഷ് ബോസിന്റെ ഫ്രീകിക്ക് ബാറിൽത്തട്ടി തെറിച്ചപ്പോൾ സെനഗൽ താരം മൊഡൗ സൗഗു തലകൊണ്ട് വീണ്ടും വലയിൽകയറ്റി. എന്നാൽ, രണ്ടു ഗോളും ഓഫ്സൈഡായിരുന്നു. അവസാനഘട്ടത്തിൽ സമനിലഗോളിനായി കൂട്ട ആക്രമണത്തിനിറങ്ങിയ മുംബൈയ്ക്ക് പിഴച്ചു. പ്രത്യാക്രമണത്തിൽ മൊർഗാഡ ലക്ഷ്യംകണ്ടതോടെ സ്വന്തം മണ്ണിൽ മുംബൈയ്ക്ക് അടിതെറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2Rkq2he
via
IFTTT
No comments:
Post a Comment