ചേരിപ്പോരും തമ്മിലടിയും മൂർച്ഛിച്ച സി.ബി.ഐ. തലപ്പത്ത് അർധരാത്രിയിൽ സർക്കാരിന്റെ 'മിന്നലാക്രമണം'. പരസ്പരം അഴിമതി ആരോപണങ്ങളുന്നയിച്ച ഡയറക്ടർ അലോക് വർമയെയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും ചുമതലകളിൽനിന്ന് നീക്കി. ഇരുവരെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ശുപാർശപ്രകാരമാണ് നടപടിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഡയറക്ടറുടെ താത്കാലിക ചുമതല ജോയന്റ് ഡയറക്ടർ എം. നാഗേശ്വർ റാവുവിന് നൽകി. ചൊവ്വാഴ്ച അർധരാത്രിക്കുശേഷമായിരുന്നു സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. തന്നെ നീക്കിയതിനെതിരേ വർമ സുപ്രീംകോടതിയെ സമീപിച്ചു. വെള്ളിയാഴ്ച ഹർജി കേൾക്കും. സി.ബി.ഐ.യുടെ ചരിത്രത്തിൽ ആദ്യമായാണ് തലപ്പത്തെ രണ്ട് ഉന്നതരെ ഒരേസമയം പുറത്താക്കുന്നത്. 1986 ബാച്ചിലെ ഒഡിഷ കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഇടക്കാല ഡയറക്ടറായി നിയമിതനായ നാഗേശ്വർ റാവു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ് പൊളിച്ചുപണി തീരുമാനിച്ചത്. ബുധനാഴ്ച വെളുപ്പിന് 1.45-ന് ചുമതലയേറ്റെടുത്ത നാഗേശ്വർറാവു സി.ബി.ഐ. തലപ്പത്ത് വൻ അഴിച്ചുപണി നടത്തി. രാകേഷ് അസ്താനയ്ക്കെതിരേയുള്ള കോഴക്കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഡി.ഐ.ജി. മനോജ് സിൻഹ, പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എ.കെ. ബസ്സി എന്നിവരുൾപ്പെടെ ഡി.ഐ.ജി., എസ്.പി., ഡിവൈ.എസ്.പി. തലത്തിലുള്ള 13 ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. മനോജ് സിൻഹയെ നാഗ്പുരിലേക്കും ബസ്സിയെ അന്തമാൻ തലസ്ഥാനമായ പോർട്ട് ബ്ലയറിലേക്കുമാണ് മാറ്റിയത്. അസ്താന പ്രതിയായ കോഴക്കേസിലെ അന്വഷണം ബസ്സിക്കുപകരം സതീഷ് ഡാഗറിനെ ഏല്പിച്ചു. പിന്നിൽ റഫാലെന്ന് കോൺഗ്രസ് റഫാൽ ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഡയറക്ടർ താത്പര്യമെടുത്തതാണ് അദ്ദേഹത്തിനെതിരായ നടപടിക്കുകാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന ഡയറക്ടറെ മാറ്റാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും പ്രതിപക്ഷത്തെ വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു. ഗുജറാത്ത് കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താന പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തെ സ്പെഷ്യൽ ഡയറക്ടറായി നിയമിച്ചപ്പോൾമുതൽ അലോക് വർമയും അസ്താനയും ശീതസമരത്തിലായിരുന്നു. അസ്താനയുടെ നിയമനത്തെ കേന്ദ്ര വിജിലൻസ് കമ്മിഷനിൽ വർമ എതിർത്തു. അഗസ്തവെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാട്, വിജയ് മല്യയുടെ വായ്പത്തട്ടിപ്പ് തുടങ്ങി രാഷ്ട്രീയപ്രാധാന്യമുള്ള പ്രധാന കേസുകൾ അസ്താനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. അസാധാരണമായ സാഹചര്യം അസാധാരണമായ സാഹചര്യമാണ് സി.ബി.ഐ.യിൽ ഉരുത്തിരിഞ്ഞത്. ഏജൻസിയുടെ വിശ്വാസ്യതയും ഐക്യവും നിലനിർത്താനാണ് നടപടി. കേന്ദ്ര വിജിലൻസ് കമ്മിഷൻ (സി.വി.സി) ശുപാർശ പ്രകാരമാണ് ഇരുവരെയും നീക്കിയത്. ഇരുവർക്കുമെതിരേയുള്ള ആരോപണങ്ങളന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കും -കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി
from mathrubhumi.latestnews.rssfeed https://ift.tt/2O2mQnP
via
IFTTT
No comments:
Post a Comment