ചെന്നൈ: കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ഡോ. രാജ്കുമാറിനെ കാട്ടുകള്ളന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ വന്‍ വിവാദം സൃഷ്ടിച്ച കേസില്‍ ഇരയും പ്രധാനപ്രതിയും മരിച്ച ശേഷം പ്രതികളെ വെറുതെവിട്ട് കോടതി വിധി. 2000 ല്‍ നടന്ന സംഭവത്തില്‍ 18 വര്‍ഷത്തിന് ശേഷം വിധി വരുമ്പോള്‍ ഇര രാജ്കുമാര്‍ മരിച്ചിട്ട് 12 വര്‍ഷവും പ്രതി വീരപ്പന്‍ മരിച്ചിട്ട് 14 വര്‍ഷവും പിന്നിട്ടു.
കേസില്‍ കേസില്‍ വീരപ്പനെക്കൂടാതെ അടുത്ത കൂട്ടാളിയായിരുന്ന സേത്തുക്കുഴി ഗോവിന്ദന്‍, രംഗസ്വാമി എന്നിവരും മരണമടഞ്ഞതോടെ വിചാരണ നേരിട്ടത് പ്രതികളായ ഗോവിന്ദരാജ്, ആന്തില്‍, പശുവണ്ണ, കുപ്പുസ്വാമി, കല്‍മാഡി രാമന്‍ എന്നിവരാണ്. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട പ്രോസിക്യൂഷനെ വിമര്‍ശിച്ചു. ഈറോഡ് ജില്ലാ ജഡ്ജി കെ മണിയാണ് വിധി പറഞ്ഞത്.
പ്രതികള്‍ക്കു വീരപ്പനുമായി അടുത്ത അനുയായിയായ സേത്തുക്കുഴി ഗോവിന്ദനുമായോ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിച്ച രാജ്കുമാറിന്റെ കുടുംബത്തെയും കോടതി വിമര്‍ശിച്ചു. 2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ ഗജനൂരിലെ ഫാംഹൗസില്‍ നിന്ന് വീരപ്പനും കൂട്ടാളികളും ചേര്‍ന്ന് രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയത്.
തമിഴ് വാരികയായ നക്കീരന്റെ പത്രാധിപര്‍ ആര്‍ ഗോപാലിന്റെ മധ്യസ്ഥതയില്‍ എട്ടു തവണയായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് 108 ദിവസത്തിനു ശേഷമാണ് രാജ്കുമാര്‍ വീരപ്പിന്റെ തടവില്‍ നിന്നു മോചിതനായത്. വീരപ്പന്‍ മുന്നോട്ടുവച്ച ഏതാനും വ്യവസ്ഥകള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് രാജ്കുമാറും ഒപ്പം തട്ടിക്കൊണ്ടുപോവപ്പെട്ട മൂന്നുപേരും മോചിതരായത്. പിന്നീട് 2004 ല്‍ പ്രത്യേക പോലീസ് സംഘത്തിന്റെ വെടിയേറ്റ് വീരപ്പന്‍ മരിച്ചു. രാജ്കുമാര്‍ 2006 ലും മരിച്ചു. വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ സംഭവം ഇന്ത്യയില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു.
തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള ബന്ധത്തിന് തന്നെ വലിയ ഉലച്ചില്‍ ഉണ്ടാക്കിയ സംഭവം പലയിടത്തും കലാപത്തിനും കാരണമായി. ആയുധം കൈവശം വയ്ക്കല്‍, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍, പണത്തിനു വേണ്ടി തട്ടിക്കൊണ്ടുപോവല്‍, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയത്.
from mangalam.com https://ift.tt/2pvG7nM
via IFTTT
No comments:
Post a Comment