ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പൂൾ ബിയിൽ കസാക്കിസ്താനെ മടക്കമില്ലാത്ത 21 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. എന്നാൽ, ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമെന്ന റെക്കോഡ് തിരുത്താൻ ഇന്ത്യയ്ക്കായില്ല. ഒരൊറ്റ ഗോളിന്റെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് റെക്കോഡ് നഷ്ടപ്പെട്ടത്. 1982 ഡെൽഹി ഏഷ്യാഡിൽ ഇന്ത്യ തന്നെ ഹോങ് കോങ്ങിനെതിരേ നേടിയ 22-0 എന്ന സ്കോറാണ് നിലവിലെ റെക്കോഡ്. ഇന്ത്യൻ ടീമിൽ ഗോളി ഒഴികെയുള്ള എല്ലാവരും ഗോൾ നേടി എന്നൊരു സവിശേഷത കൂടിയുണ്ട് ഈ ജയത്തിന്. നാലു പേർ ഹാട്രിക് നേടി. സ്കോർ നില സൂചിപ്പിക്കും പോലെ തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എട്ടാം മിനിറ്റിൽ തുടങ്ങിയ സ്കോറിങ് ഇന്ത്യ അവസാന മിനിറ്റ് വരെ തുടർന്നു. 15 മിനിറ്റിലാണ് ഇന്ത്യ അവസാന പന്ത്രണ്ട് ഗോളുകൾ നേടിയത്. അഞ്ചു ഗോൾ നേടിയ നവനീത് കൗറാണ് (11, 12, 16, 48, 49) ടോപ് സ്കോറർ. ഗുർജിത് കൗർ (8, 36, 44, 51), ലാൽറെമംസിയാമി (28, 37, 52), വന്ദന കടാരിയ (28, 37, 52) എന്നിവരാണ് ഹാട്രിക് നേടിയത്. കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ ജേതാവായ ഇന്ത്യ ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനക്കാരും കസാക്കിസ്താൻ 34-ാം റാങ്കുകാരുമാണ്. പൂൾ ബിയിൽ ഇത് ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണ്. ആദ്യ മത്സരത്തിൽ ഇൻഡൊനീഷ്യയെ മടക്കമില്ലാത്ത എട്ട് ഗോളിന് തകർത്തിരുന്നു. സംയുക്ത കൊറിയൻ ടീമിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തായ്ലൻഡാണ് മറ്റൊരു എതിരാളി. Content Highlights:Asian Games Indian Womens Hockey Team Asian Games Record Biggest Margin
from mathrubhumi.latestnews.rssfeed https://ift.tt/2N8AhTq
via
IFTTT
No comments:
Post a Comment