കാസർകോട്: പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരേക്കർ സ്ഥലം സംഭാവന നൽകി ജില്ലയിൽനിന്ന് ഉജ്ജ്വല മാതൃക. ഉദുമയിലെ ബിസിനസുകാരനായ പി.എ.രവീന്ദ്രനാണ് ദുരിതാശ്വാസനിധിയിലേക്ക് സ്ഥലം വിട്ടുനൽകിയത്. രവീന്ദ്രന്റെയും ഭാര്യ ഉഷയുടെയും മകൻ അഖിലിന്റെയും പേരിൽ ഹൊസ്ദുർഗ് താലൂക്ക് ഉദുമ വില്ലേജിൽ സർവേ നമ്പർ 44/6/എ.ബി.ഇ.യിൽപ്പെട്ട ഉദയമംഗലത്തുള്ള ഒരേക്കർ സ്ഥലമാണ് ദുരിതബാധിതർക്കായി വിട്ടുനൽകിയത്. സ്ഥലത്തിന്റെ ആധാരം, സ്കെച്ച്, നികുതി രശീതി എന്നിവ കളക്ടർ ഡോ. ഡി.സജിത്ത്‌ബാബുവിന് രവീന്ദ്രൻ കൈമാറി. 75 ലക്ഷം രൂപ വില കണക്കാക്കുന്ന ഭൂമിയാണ് ഇത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കളക്ടറ്റേറ്റിൽ കളക്ടറുടെ ചേംബറിലെത്തിയാണ് രവീന്ദ്രനും കുടുംബാംഗങ്ങളും രേഖകൾ കൈമാറിയത്.കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തം നേരിട്ടപ്പോൾ ഒന്നും ചെയ്യാതിരിക്കാൻ തോന്നിയില്ലെന്ന് രവീന്ദ്രൻ പറയുന്നു. പല മാർഗങ്ങളും ആലോചിച്ചു. സ്ഥലം നൽകുന്നതിനെപ്പറ്റി വീട്ടിൽ അറിയിച്ചപ്പോൾ എല്ലാവർക്കും പൂർണ സമ്മതം. പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല -രവീന്ദ്രൻ പറഞ്ഞു. അഖിലിനെ കൂടാതെ അഖിലിന്റെ ഭാര്യ അമേയ, സഹോദരങ്ങളായ ആകാശ്, അനന്യ എന്നിവരടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. സുഹൃത്തുക്കളായ ഭാസ്കരൻ കോടങ്കൈ, ശശികുമാർ പാലക്കുന്ന്, വിജയൻ പള്ളം എന്നിവരോടൊപ്പമാണ് സ്ഥലം നൽകാൻ കളക്ടറേറ്റിൽ എത്തിയത്. കേരള ലാൻഡ് റെലിങ്ക്വിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള ഈ നടപടിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ആവശ്യമില്ലെന്നും ദുരിതബാധിതർക്ക് സ്ഥലം വിട്ടുനൽകാൻ എടുത്ത തീരുമാനം അഭിനന്ദനാർഹമാണെന്നും കളക്ടർ പറഞ്ഞു. ഈ മനസ്സിനെ നമിക്കാതെ വയ്യ -കളക്ടർ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2BGQsGf
via
IFTTT
No comments:
Post a Comment